കയ്പമംഗലം: ഉടുപ്പിയിയിൽ ചികത്സയ്ക്കായുള്ള യാത്രയ്ക്കിടെ നഷ്ടപ്പെട്ട മൊബൈൽ ഫോൺ മതിലകം സ്വദേശിക്കു കൈമാറി സൈബർ പോലീസ്.
ആറുമാസങ്ങൾക്ക് മുമ്പ് ബംഗളൂരു മെജസ്റ്റിക് ബസ് ടെർമിനലിൽവച്ചാണ് മതിലകം പുന്നയ്ക്കബസാർ സ്വദേശിയായ ജമാലുദ്ദീന്റെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടത്. പ്രതിദിനം ആയിരക്കണക്കിനാളുകൾ വന്നുപോകുന്ന ബസ്ടെർമിനൽ ആണ് മെജിസ്റ്റിക് ബസ് ടെർമിനൽ. ബസിൽ കയറുന്നതിനിടെ പെട്ടെന്ന് രണ്ടുപേർ തിരക്കുകൂട്ടി അകത്തേക്ക് കയറിയെങ്കിലും അവർ അപ്പോൾതന്നെ തിരിച്ച് ഇറങ്ങുകയും ചെയ്തു.
ജമാലുദ്ദീൻ ബസിൽ കയറി സീറ്റിൽ ഇരുന്ന് ഷർട്ടിന്റെ പോക്കറ്റിൽ വച്ചിരുന്ന മൊബൈൽ ഫോൺ നോക്കിയപ്പോൾ ഫോൺ നഷ്ടപ്പെട്ടതായി അറിയുകയും ഉടനെതന്നെ ബസിൽനിന്ന് ചാടിയിറങ്ങി അവിടെയെല്ലാം നോക്കിയെങ്കിലും സംശയമുള്ള ആ രണ്ടുപേരേയും അവിടെയൊന്നും കാണാൻ കഴിഞ്ഞില്ല. ഉടനെ ബസ്സ്റ്റേഷനിൽ ഉള്ള ഓഫീസിൽ വിവരം അറിയിച്ചുവെങ്കിലും അവർ ജമാലുദ്ദീന്റെ നമ്പറിലേക്ക് വിളിച്ചു, പക്ഷേ സ്വിച്ച് ഓഫ് ആയിരുന്നു.
കർണാടക പോലീസുമായി ഫോണിൽ ബന്ധപ്പെട്ടു വിവരങ്ങൾ അറിയിച്ചു. അവർ നൽകിയ നിർദേശം അനുസരിച്ചു. ജമാലുദീനും കുടുബത്തിനും ഉടുപ്പിയിലെ ശ്രീമഞ്ജുനാഥ ധർമസ്ഥല ആയുർവേദ മെഡിക്കൽ കോളജിൽ ചികിത്സയ്ക്കു വേണ്ടി പോകാനുള്ളതുകൊണ്ട് അവിടെ പരാതികൊടുക്കാൻ കഴിഞ്ഞില്ല. ഒരാഴ്ച ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയതുകൊണ്ടും ഒരാഴ്ച കഴിഞ്ഞു വീണ്ടും ഹോസ്പിറ്റലിൽ പോകേണ്ടത് കാരണവും ഒരുമാസത്തോളം അനിയന്റെ വീട്ടിൽ തന്നെയായിരുന്നു.
അതിനുശേഷം നാട്ടിൽ തിരിച്ചെത്തി എല്ലാ രേഖകളുമായി ഇരിങ്ങാലക്കുട സൈബർ പോലീസിൽ പരാതി നൽകുകയായിരുന്നു.ഇരിങ്ങാലക്കുട സൈബർ പോലീസിലെ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അഷ്റഫിന്റെ നേതൃത്വത്തിൽ എസ്ഐ ജസ്റ്റിൻ, എഎസ്ഐ അനൂപ്, എസ്ഐ അശോകൻ, സച്ചിൻ, ശ്രീനാഥ്, സിപിഒ സുദീപ്, ആഷിക് എന്നിവർ ഉൾപ്പെട്ട അന്വേഷണ സംഘമാണ് നഷ്ടപ്പെട്ട മൊബൈൽ ഫോൺ തിരിച്ചുപിടിച്ച് ഉടമയായ ജമാലുദ്ദീന് നൽകിയത്.
ഫോണിലെ ഡാറ്റകളെല്ലാം നഷ്ടമായെങ്കിലും വിലകൂടിയ ഫോൺ തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ് മാധ്യമ പ്രവർത്തകൻ കൂടിയായ ജമാലുദീൻ.